
തിരുവനന്തപുരം∙ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ മുന്നേറ്റവും വേഗത്തിലാകുകയാണ്. ഈ ആഴ്ച അവസാനത്തോടെ ആൻഡമാൻ കടൽ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില മേഖലകൾ എന്നിവിടങ്ങളിലേക്ക് കാലവർഷം എത്തിച്ചേരാനാണ് സാധ്യത.
ഇതിനിടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ശക്തിപ്രാപിക്കാമെന്നാണ് വിലയിരുത്തൽ. കൂടാതെ തെക്കൻ കർണാടകയ്ക്ക് മുകളിലായി ഉയർന്ന അന്തരീക്ഷത്തിൽ ചക്രവാതച്ചുഴിയും സജീവമാണ്.
ഈ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴ വ്യാപകമാകാനിടയുണ്ട്. ചിലയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.










